സിനിമാലോകത്തെ മുതിര്‍ന്ന ചലച്ചിത്ര പത്രപ്രവർത്തകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലുള്ള സിഗ്നേച്ചര്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. 79 വയസ്സുണ്ടായിരുന്നു. ശവസംസ്‌കാരം നാളെ പനമ്പള്ളി നഗറിലുള്ള പൊതുശ്മശാനത്തില്‍ നടക്കും.
1957ല്‍ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം ചലച്ചിത്രാസ്വാദകന്‍, കലാസാസ്ക്കാരിക സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാള രാജ്യം മാസികയിൽ കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ടായിരുന്നു സാഹിത്യരംഗത്തു തുടക്കമിട്ടത്. ഓടയില്‍ നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ് ആദ്യമായി സിനിമ സംബന്ധിയായ ലേഖനമെഴുതിയത്. ശേഷം അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ട്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പി ആര്‍ ഒ ആയി. ഫിലിം നാദം, സിനിമ മാസിക, ചിത്രകൗമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൗര്‍ണ്ണമി, മലയാളനാട്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്‍, ഷൂട്ടു്, നാന സിനിമാ വാരിക എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം ലേഖകനായിരുന്നു.
1942ല്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ കുട്ടിനഴികത്ത് നാഥന്‍ പത്മനാഭന്‍റെ മകനായി ജനിച്ച അദ്ദേഹം നീണ്ടകര സെന്‍റ് ആഗ്നസ് സ്ക്കൂള്‍, ശക്തികുളങ്ങര സെന്‍റ് ജോസഫ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആദ്യകാലത്ത് സിനിമ പി.ആര്‍.ഒയായും ഹരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിത, ആദിശങ്കരാചാര്യര്‍, ഉത്സവം, തീര്‍ത്ഥയാത്ര, അങ്കത്തട്ട് തുടങ്ങിയ ചിത്രങ്ങളുടെ പി.ആര്‍.ഒ ഹരിയായിരുന്നു നിശ്ചയഛായാഗ്രഹകനായി 1971 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് രാഘവന്‍ സംവിധാനം ചെയ്ത പുതുമഴത്തുള്ളികള്‍ എന്ന സിനിമയുടെ നിശ്ചലഛായാഗ്രഹകനായി. ഉര്‍വ്വശി ഭാരതി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഐ വി ശശിയുടെ ഉത്സവം, യൂസഫലി കേച്ചേരിയുടെ മരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ പരേതയായ വിജയ. മക്കള്‍ വിജുദാസ്, വിദ.