Home News മലയാള സിനിമ കീഴടക്കിയ കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം

മലയാള സിനിമ കീഴടക്കിയ കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം

0

പെരുമ്പാവൂരിലെ കീഴില്ലം എന്ന സ്ഥലത്ത് ജനിച്ച വേലായുധൻ എന്ന തനി നാട്ടുമ്പുറത്തുകാരൻ 1978 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര സഹായിയായി ചലച്ചിത്രരംഗത്ത് പ്രവർത്തനമാരംഭിച്ചത്. മലയാള സിനിമ കീഴടക്കിയ കോസ്റ്റ്യൂമർ ആയി മാറാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല വേലായുധന്. വേലായുധൻ കീഴില്ലം ഇല്ലാത്ത മലയാള സിനിമ ഒരുകാലത്ത് വിരളമായിരുന്നു. അന്നത്തെ പ്രഗൽഭ സംവിധായകരായ സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, ഭരതൻ, പത്മരാജൻ, സിദ്ദിഖ്-ലാൽ തുടങ്ങിയ സംവിധായകരുടെ ചിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി വേലായുധൻ കീഴില്ലം.

സംവിധായകരെയും അഭിനേതാക്കളെയും മാത്രം തിരിച്ചറിഞ്ഞിരുന്നു സിനിമാലോകത്ത് പ്രേക്ഷകർക്കിടയിൽ വേലായുധൻ കീഴില്ലം പ്രശസ്തനായി മാറുകയായിരുന്നു. പുതിയതായി റിലീസാവുന്ന എല്ലാ സിനിമകളിലും വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം എന്ന ടൈറ്റിൽ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഒരേ സംവിധായകരുടെ ചിത്രങ്ങൾ തന്നെ തുടരെത്തുടരെ അദ്ദേഹത്തിന് ലഭിച്ചിരുന്നത് ജോലിയിലുള്ള ആത്മാർത്ഥതക്ക് പുറമേ അദ്ദേഹത്തിൻറെ സ്വഭാവസവിശേഷത കൊണ്ടു കൂടിയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തെ തേടിയെത്തി. മണിച്ചിത്രത്താഴിലെ അദ്ദേഹത്തിൻ്റെ വർക്ക് അതി ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. ഗംഗയായും നാഗവല്ലിയായും ശോഭനയെ മാറ്റുന്നതിൽ സംവിധായകനെ വേലായുധൻ്റ വസ്ത്രാലങ്കാര രീതി വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. സിദ്ദിഖ്-ലാൽ ചിത്രങ്ങൾ എല്ലാം തന്നെ വേലായുധം ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. അദ്ദേഹത്തിൻറെ അവസാന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആയിരുന്നു.

വേലായുധൻ്റെ കൂടെ സഹായി ആയി പ്രവർത്തിച്ചവരും മലയാള സിനിമയിലെ പ്രശസ്തരായി പിൽക്കാലത്ത് മാറി. അതിൽ പ്രധാനപ്പെട്ട ഒരാൾ ഇന്ദ്രൻസാണ്. വേലായുധൻ്റെ കൂടെ സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഇന്ദ്രൻസ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ഇന്ദ്രൻസ് പിന്നീട് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി തീരുകയും ചെയ്തു. കുമാർ എടപ്പാൾ, മനോജ് ആലപ്പുഴ, കുക്കു ജീവൻ, അജി ആലപ്പുഴ എന്നിവർ ഇന്നത്തെ മലയാള സിനിമയിലെ പ്രഗൽഭ വസ്ത്രാലങ്കാര വിദഗ്ദരാണ്. ഇന്ദ്രൻസിൻ്റെ സഹോദരി ഭർത്താവ് ഇന്ദ്രൻസ് ജയൻ എന്ന പേരിലും ധാരാളം ചിത്രങ്ങൾ ചെയ്തു. തമിഴിലെ പ്രശസ്തനായ പ്രഭാകർ ആയിരുന്നു വേലായുധൻ്റെ ആശാൻ. പ്രഭാകരൻ്റെ കൂടെ സഹായിയായി ധാരാളം തമിഴ് സിനിമകളിലും വേലായുധൻ പ്രവർത്തിച്ചിട്ടുണ്ട്. 2020 ഏപ്രിൽ 26 നാണ് വേലായുധൻ കീഴില്ലം വിട പറഞ്ഞത്.

തമിഴിൽ പ്രഭാകരന് അവസരങ്ങൾ കുറഞ്ഞു വന്നപ്പോൾ ഗുരുവിനെ തൻ്റെ കൂടെ നിർത്താനും വേലായുധൻ മറന്നില്ല. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനുമായി ആത്മ ബന്ധം പുലർത്തിയിരുന്ന പ്രഭാകർ ആയിരുന്നു അക്കാലത്ത് ബാലചന്ദ്രമേനോൻ ചിത്രങ്ങളിലെ കോസ്റ്റും ഡിസൈൻ. കഠിനാധ്വാനിയായ വേലായുധനെ അന്നേ ബാലചന്ദ്രമേനോൻ ശ്രദ്ധിച്ചിരുന്നു. പ്രഭാകരൻ്റെ അനുഗ്രഹാശിസ്സുകളോടെ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെ വേലായുധനെ സ്വതന്ത്ര വസ്ത്രാലങ്കാരകനാക്കിയത് ബാലചന്ദ്രമേനോനാണ്. മലയാള സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരായി മാറുന്നു വേലായുധൻ കീഴില്ലം. പ്രേക്ഷകരുടെ മനസ്സിലും ചലച്ചിത്ര പ്രവർത്തകരുടെ ഓർമ്മകളിലും നേർത്ത പുഞ്ചിരിയായി ഒരു നുള്ളു നൊമ്പരമായി ഇന്നും വേലായുധൻ ജീവിക്കുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE