ജീവിതത്തിൽ അയാൾ ഒരു പാവം മനുഷ്യനായിരുന്നു. നാട്ടു നന്മയും സ്നേഹവുമുള്ള ഒരു പച്ചമനുഷ്യൻ. അയാളുടെ പേര് ബാലൻ എന്നായിരുന്നു. കോഴിക്കോട് പാറക്കുളങ്ങര കരുണാട്ടു വീട്ടിൽ ബാലൻ സിനിമയിൽ അറിയപ്പെട്ടത് ബാലൻ കെ നായർ എന്ന പേരിലായിരുന്നു. വില്ലൻ വേഷങ്ങളുടെ സകല ഭാവതലങ്ങളും തച്ചുടച്ച ബാലന്‍.കെ.നായര്‍ പ്രേക്ഷകനെ കണ്ണീരിലാഴ്ത്തിയ എത്രയോ വേഷങ്ങളും കാഴ്ചവച്ചു. അഭിനയമികവിന് ഭരത് പുരസ്കാരം വരെ വാങ്ങിച്ചു.സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് രോഗം അയാളുടെ ജീവിതത്തിൽ വില്ലനായി മാറിയത്.. മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം. ക്രൂരതയുടെ പര്യായമായി മാത്രം പലരും ഓര്‍ക്കുന്ന ബാലന്‍.കെ.നായര്‍ അവസാന കാലത്ത് 10 വര്‍ഷത്തോളം രോഗപീഡകളോട് ഏറ്റുമുട്ടി അര്‍ബുദത്തിന് കീഴടങ്ങി. അങ്ങനെ വില്ലനായും സാധാരണക്കാരനായും കുടുംബസ്ഥനായും എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ബാലന്‍.കെ.നായര്‍ ഇന്നും ജീവിക്കുന്നു.
സിനിമാ അഭിനയത്തിനു മുന്‍പ് അദ്ദേഹം കോഴിക്കോട്ട് ഒരു വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്തു. സത്യനും, പി.ജെ.ആന്റണിക്കും, കൊട്ടാരക്കരയ്ക്കും ശേഷം മലയാള സിനിമയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായി ബാലന്‍ കെ നായര്‍ വളര്‍ന്നു. മലയാള സിനിമയിലേക്ക് വരുന്നതിന് മൂമ്പ് ബോളിവുഡിന്റെ നിത്യകാമുകന്‍ ദേവാനന്ദിന് വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പായി അഭിനയിച്ചു. ശങ്കര്‍ മൂര്‍ത്തിയുടെ സര്‍ഹദിലാണ് അദ്ദേഹം ഡ്യൂപ്പായത്.
1971 ല്‍ വിന്‍സെന്റിന്റെ നിഴലാട്ടത്തില്‍ ബാലന്‍ എന്ന കഥാപാത്രമായി തന്നെ ബാലന്‍.കെ.നായര്‍ മലയാള സിനിമയില്‍ അരങ്ങേറി. മൂന്നു വര്‍ഷം കഴിഞ്ഞ് കെ.പി കുമാരന്റെ അതിഥിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. വര്‍ക്ക് ഷോപ്പുകാരനായ രാഘവന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
1981 ല്‍ ആ നടനമികവ് ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടു. എം.ടിയുടെ ഓപ്പോളില്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ഗോവിന്ദന്‍കുട്ടിയെന്ന പരുക്കന്‍ കഥാപാത്രത്തിലൂടെ ഭരത് അവാര്‍ഡും അദ്ദേഹം നേടി. ബെല്‍ബോട്ടം പാന്റ്‌സും കോട്ടുമണിഞ്ഞ് ചുണ്ടില്‍ പൈപ്പും വലിച്ച് നായകനെ വെല്ലുവിളിക്കുന്ന അതേ ബാലന്‍.കെ നായര്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു ഇഷ്ടപ്പെട്ട വേഷം. ആ വേഷത്തില്‍ തന്നെയാണ് അദ്ദേഹം ദേശീയ അവാര്‍ഡും വാങ്ങാന്‍ പോയത്. രണ്ട് ദശാബ്ദക്കാലം മലയാള സിനിമയില്‍ അദ്ദേഹം നിറഞ്ഞാടി. രണ്ട് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പടെ 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരേ സമയം നാല് സിനിമകളില്‍ വരെ അഭിനയിച്ച കാലമുണ്ട്. നാടകവേദിയില്‍ രാകിമിനുക്കിയ ആ അഭിനയകല സിനിമയിലും ക്രൂരതയുടെ ഭാവപ്പകര്‍ച്ചകള്‍ക്ക് തീക്ഷണത നല്‍കി. പലപ്പോഴും ഇര തേടുന്ന ഒരു വന്യമൃഗത്തെ ആ കാഥാപാത്രങ്ങള്‍ അനുസ്മരിപ്പിച്ചു. കരുത്തുറ്റ നടനായിട്ടും മലയാള സിനിമ കൂടുതലും ബാലന്‍.കെ.നായരെ വില്ലന്‍വേഷങ്ങളില്‍ തന്നെ തളച്ചിട്ടു.
എങ്കിലും മനുഷ്യസ്‌നേഹിയായ കഥാപാത്രങ്ങളും മലയാള സിനിമ അദ്ദേഹത്തിന് നല്‍കി. കലയുടെ പാരമ്പര്യം പേറുന്ന ചേമഞ്ചേരിയുടെ സംഭാവനയാണ് ബാലന്‍.കെ നായരും. പതിനാലാം വയസ്സുമുതല്‍ നാടകരചനയില്‍ മുഴുകി. അറുപതുകളില്‍ നാടകാചാര്യന്‍ കെ.ടി മുഹമ്മദ്, തിക്കോടിയന്‍, ടി. ദാമോദരന്‍ എന്നിവരുടെ നാടകങ്ങളിലൂടെ പ്രഫഷണല്‍ നാടകവേദിയില്‍ സജീവമായ ബാലന്‍.കെ നായര്‍ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു. സംഗമം തിയേറ്റേഴ്‌സ്, കല എന്നീ നാടക സമിതികള്‍ക്ക് ചുക്കാന്‍പിടിച്ചു. ശരിക്കും വെള്ളിത്തിരയെ പിടിച്ചുകുലുക്കിയ വില്ലനായിരുന്നു അയാൾ. സെല്ലുലോയ്ഡിൽ ആ രൂപം തെളിഞ്ഞാൽ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് സ്ത്രീപ്രേക്ഷകർക്ക് വല്ലാത്തൊരു ഭയമായിരുന്നു. ഇനി ഇയാൾ എന്തൊക്കെ ക്രൂരതകളാണ് ചെയ്തുകൂട്ടാൻ പോകുന്നത് എന്ന വിചാരം ഓരോ പ്രേക്ഷകനെയും സിനിമയുടെ അവസാനം വരെ വിടാതെ പിന്തുടർന്നു.
ഒടുവിൽ നായകന്റെ കൈകൊണ്ടു അയാൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് പ്രേക്ഷകന്റെ നെഞ്ചിടിപ്പ് നേരെയാവുന്നത്.ഒരു നോട്ടം ചിരി അതിലൊക്കെ അയാൾ വില്ലന്റെ എല്ലാ ക്രൂരതകളും നമുക്ക് കാണിച്ചു തന്നു. ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്. അവസാനകാലത്ത് ഒരുപാടു നാൾ അർബുദരോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26-നു തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് 67 വയസ്സായിരുന്നു അദ്ദേഹത്തിന്.