ഒരു ഏകാധിപതിക്ക് കീഴിൽ എത്ര തരത്തിലുള്ള പ്രജകളുണ്ടാകും. അയാൾ പറയുന്നതെന്തും ഭയഭക്തിബഹുമാനത്തോടെ പിൻതുടർന്ന്, അയാളുടെ ചെയ്തികൾ മാത്രം ശരിയെന്ന് വിശ്വസിച്ചു കണ്ണുമടച്ചു ആ ഏകാധിപതിയുടെ കൂടെ എന്നുമെക്കാലവും നിൽക്കുന്ന ഒരു കൂട്ടർ. അടുത്തൊരു കൂട്ടർ സ്വന്തം വഴികൾ ഉള്ളവരായിരിക്കും. രഹസ്യമായി ഏകാധിപതിയുടെ ഭരണത്തിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ. പക്ഷേ, ഭയം എന്ന ഘടകം വീണ്ടും അവരെ അശക്തരാക്കി നിലനിർത്തുന്നു.
മൂന്നാമതായി ഉള്ളവരാണ് ഇക്കൂട്ടത്തിൽ അപകടകാരികൾ. പരസ്യമായി അവരാ ഭരണത്തിന്റെ ഗുണം പറ്റി, ഭരിക്കുന്നവന് വിധേയനായി അനുസരിച്ചു അഭിനയിച്ചു നിന്ന്, പിന്നിൽ അവർ കരുക്കൾ നീക്കും. അവസരം വരുമ്പോൾ രാജാവിനെ നിലംപൊത്തിച്ചു എതിർക്കുന്നവനെ അരിഞ്ഞുവീഴ്ത്തി, നേടേണ്ടതെല്ലാം നേടിയെന്ന മൂഢസ്വർഗത്തിൽ കഴിയുന്നവർ.
“ജോജി” പറയുന്നത് അവരുടെ കഥയാണ്. എല്ലാം അടക്കി വാഴുന്ന ഒരപ്പന്റെയും, മൂന്നാൺമക്കളുടെയും. നിശ്ശബ്ദമായി അവിടെ കഴിയുന്ന മാറ്റന്തേവാസികളും ഉണ്ട്. അത്യാവശ്യം കള്ളത്തരങ്ങളൊക്കെ കയ്യിലുള്ള, എവിടെയൊക്കെയോ ജോജിയുടെ മറ്റൊരു പകർപ്പെന്നു തോന്നിപ്പിക്കുന്ന പോപ്പി.
അവിടെ എരിയുന്ന ഒരു കനൽത്തരി ആളിക്കത്തിക്കുവാൻ മാത്രം ഉള്ളിൽ ചില സങ്കടകടലുകൾ ഒളിപ്പിച്ചു കൊണ്ടു നടക്കുന്ന ബിൻസി. ഒന്നുമൊന്നും ഉറക്കെ പറയുന്നില്ലെങ്കിലും, “എന്നും ഇവിടെയിരുന്ന് കഴിക്കാനാണ് നിന്റെ യോഗം” എന്നതുപോലൊരു വാചകം പറഞ്ഞു ചിലതിന് തുടക്കം കുറിക്കുന്നവൾ. ഒടുവിൽ ഗുണമുണ്ടാകുമെന്ന ഉറപ്പുള്ളതിനാൽ നിശബ്ദമായ് പലതിനും കൂട്ടുനിൽക്കുന്നവൾ.
“വലിയ കുടുംബക്കാ”രുടെ മുന്നിലും തന്റെയഭിപ്രായം പറയുവാൻ തെല്ലു മടികാണിക്കുവാതിരുന്ന പള്ളീലച്ഛനും, രണ്ടാമതൊന്ന് ആലോചിക്കാതെ ജോജിയുടെ മുൻപിൽ നെഞ്ച് വിരിച്ചു നിന്ന ഗിരീഷും, കുടുംബത്തിലെന്തിനും കൂടെയുണ്ടാകുന്ന ബന്ധുവായ ഫെലിക്‌സും… അങ്ങനെ “ജോജി” യിലെ ഓരോ കഥാപാത്രങ്ങളും വ്യക്തമായ വ്യക്തിത്വങ്ങൾ ഉള്ളവർ തന്നെ.
അമ്മയില്ലായ്മയാണ് ആ വീട്ടിലെ പ്രധാന വിഷയമെന്ന് കരുതുന്നില്ല. അടക്കിവാഴുന്ന അപ്പന്റെയും അനുസരിക്കാൻ മാത്രമറിയുന്ന മക്കളുടെയും ഇടയിൽ അടുക്കളവർത്തമാനങ്ങൾക്ക് ബിൻസിക്കൊരു കൂട്ടാകുമായിരുന്നു എന്നതിനപ്പുറം ഒരു അമ്മക്ക് എന്തേലും ചെയ്യുവാനുണ്ടാകുമായിരുന്നെന്ന് തൊന്നുന്നില്ല.
ഒരു സിനിമ കാണുന്നതിനപ്പുറം, “ജോജിയിലൂടെ” ആ നാടിനെയും പനച്ചേൽ കുടുംബത്തിനെയും ഏച്ചുകെട്ടലുകളോ അലങ്കാരങ്ങളോ ഒന്നുമേയില്ലാതെ കണ്ണാടിയിൽ കാണുന്ന ഒരു അനുഭവമായിരുന്നു. ആ പശ്ചാത്തലസംഗീതം ഇപ്പോഴും ചെവിയിൽ മൂളുന്നുണ്ട്.
“Look like the innocent flower, but be the serpent under it.”
Lady Macbeth
William Shakespeare
-ആതിര സന്ദീപ്