Home Reviews നിഷ്കാമ കർമ്മികളായ കുറെ മനുഷ്യരുടെ ‘ദേര ഡയറീസ്’ എന്ന ചലച്ചിത്രം

നിഷ്കാമ കർമ്മികളായ കുറെ മനുഷ്യരുടെ ‘ദേര ഡയറീസ്’ എന്ന ചലച്ചിത്രം

0

മലയാളിയുടെ ഗൾഫ്പ്രവാസം ആദ്യമായി അഭ്രപാളിയിൽ കാണിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങളി’ലെ മമ്മുക്ക (ബഹദൂറിന്റെ കഥാപാത്രം), ‘പരേതൻ തിരിച്ചുവരുന്നു’ വിലെ യൂസുഫ്ക്ക, ‘ആടുജീവിത’ത്തിലെ കുഞ്ഞിക്ക. തന്നെക്കൊള്ളെ മാത്രം ചിന്തുന്നവരുടെ ലോകത്ത് അപരന് വേണ്ടി പണവും സമയവും ജീവിതവും തുലച്ചുകളയുന്ന ഇങ്ങനെയുള്ള കഥാപാത്രങ്ങൾ അതിശയോക്തിയായി തോന്നാമെങ്കിലും ഗൾഫിൽ ജീവിച്ചവർക്ക് ഒട്ടും അപരിചിതരല്ല ഇവരൊന്നും. ചിലപ്പോൾ പരിചയമില്ലാത്ത ഭാഷയും പൊരുത്തപ്പെടാനാവാത്ത കാലാവസ്ഥയുമായിട്ടും ഗൾഫിന്റെ മണ്ണിൽ ഇത്രയേറെ മലയാളികൾ ചേക്കേറാൻ കാരണവും ഇങ്ങനെ ചില മനുഷ്യരാവും. രക്തബന്ധത്തെക്കാൾ ചേർന്നു നിൽക്കുന്ന അടുപ്പങ്ങൾ. മനുഷ്യന്റെ നോവറിയാനുള്ള മനസ്സ്. തന്റെ ചെറിയ ജീവിതം കൊണ്ട് ഒരുപാട് പേർക്ക് വെളിച്ചം പകർന്ന് കടന്നു പോകുന്നവർ.

മുഷ്താഖ് റഹ്മാന്റെ ‘ദേര ഡയറീസി’ലെ നായക കഥാപാത്രം യൂസഫിനെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഓർത്തത് കാൽനൂറ്റാണ്ട് കാലത്തെ ഗൾഫ് പ്രവാസത്തിൽ ഞാൻ കണ്ടുമുട്ടിയ ഇങ്ങനെ കുറെ മനുഷ്യരെ കുറിച്ചാണ്. കാട്ടാക്കടയുടെ കവിതയിലെ രക്തസാക്ഷിയെ പോലെ ‘അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി’യ നിഷ്കാമ കർമ്മികളായ കുറെ മനുഷ്യരെ കുറിച്ച്.

മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ ജീവിക്കുക എന്ന പുതിയ കാലത്തിന്റെ ‘മാനേഴ്‌സ്’ അറിയാത്ത യൂസഫിന്റെ ജീവിതം, അയാൾ ഇടപെട്ട പലരുടെയും ഓർമ്മകളിലൂടെ സുന്ദരമായി ആവിഷ്കരിക്കാൻ സാധിച്ചു എന്നതാണ് ‘ദേര ഡയറീസി’ന്റെ വിജയം. അബു വളയംകുളം ഒഴികെ പരിചിതരായ അഭിനേതാക്കൾ ആരും ഇല്ലാതെ, മുൻപ് ക്യാമറക്ക് മുന്നിൽ നിന്നു പോലും പരിചയമില്ലാത്ത ഗൾഫ് പ്രവാസലോകത്ത് നിന്ന് കണ്ടെത്തിയ പുതുമുഖങ്ങളെ വെച്ചു കൊണ്ട് മുഷിപ്പില്ലാതെ രണ്ട് മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് എളുപ്പമല്ല. സിനിമയുടെ ക്രാഫ്റ്റിലെ മിടുക്ക് തന്നെയാണ് അതിന് കാരണം. ഒപ്പം ദുബായിയുടെ മനോഹാരിത ഒപ്പിയെടുത്ത ഛായാഗ്രഹണഭംഗിയും. ഈ സിനിമയൊരു തിയേറ്റർ അനുഭവമായിരുന്നെങ്കിൽ ദൃശ്യപരമായി കുറെക്കൂടെ ആസ്വാദ്യമായേനെ എന്നു തോന്നിപ്പോകും.

ഒരു അഭിനേതാവ് എന്ന നിലയിൽ മലയാളസിനിമ അബു വളയംകുളം എന്ന നടനെ വേണ്ടവിധം ഇതുവരെ ഉപയോഗിച്ചില്ല എന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് യൂസഫ് എന്ന കഥാപാത്രത്തെ ഭാവങ്ങൾ കൊണ്ടും ശരീരഭാഷ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും കൃത്യമായി ഉൾക്കൊണ്ടു കൊണ്ട് ഈ നടൻ.

പിഴവുകളും കല്ലുകടികളും പോരായ്മകളും ഇല്ലാതെയല്ല, പക്ഷെ സിനിമയുടെ ലോകത്തിൽ നിന്ന് ഏറെ ദൂരെ പതിറ്റാണ്ടുകളായി ദുബായിൽ പ്രവാസിയായി തന്റെ ജോലിയും ജീവിതവുമായി കഴിയുമ്പോഴും ഉള്ളിലെ സിനിമ എന്ന മോഹം കരിയാൻ അനുവദിക്കാതെ, ഏറെ പ്രയാസങ്ങൾ സഹിച്ചും ഗൾഫ് രാജ്യത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ടും ഇങ്ങനെ ഒരു സിനിമ ഒരുക്കിയ സംവിധായകനും ഇതോടൊപ്പം നിന്നവരും പ്രോത്സാഹനം അർഹിക്കുന്നുണ്ട്.

ഒരേ രീതിയിലുള്ള സിനിമകളിൽ നിന്നുള്ള മാറ്റം ആഗ്രഹിക്കുന്ന സിനിമാപ്രേമികളും മലയാള സിനിമ ഇപ്പോഴും ഗൾഫ് പ്രവാസത്തെ പരിഗണിച്ചിട്ടില്ല എന്ന ബോധ്യമുള്ള ഗൾഫ് പ്രവാസികളും തീർച്ചയായും ഈ സിനിമ Nee stream ലൂടെ തന്നെ കാണണം. (Nee stream ന്റെ പഴയ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ ഇല്ല. മറ്റ് OTT പ്ലാറ്റ് ഫോറങ്ങൾ പോലെ വളരെ എളുപ്പമാണ്).

താങ്ങായി കൂടെ നിൽക്കാൻ പ്രേക്ഷകർ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ സിനിമകൾ സാധാരണക്കാരന്റേത് കൂടെയാവൂ. പരിമിതികൾക്കുള്ളിലും ഇങ്ങനെ ഒരു സിനിമ സാക്ഷാത്കരിച്ചതിന് സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

-നജീബ് മൂടാടി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE