ബോളിവുഡ് ലോകത്തിന് നികത്താനാകാത്ത വിടവാണ് സുശാന്ത് സിങ്ങ് രാജ്പുതിൻ്റെ അകാല വിയോഗം മൂലമുണ്ടായിരിക്കുന്നത്. താരത്തിൻ്റെ മരണത്തിന് ശേഷം മാസങ്ങൾ പിന്നിടുമ്പോഴും നടൻ്റെ ഓർമ്മകൾ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. മരണ ശേഷം താരത്തിൻ്റെ സിനിമയായ ദിൽ ബേചാരാ പ്രേക്ഷകരിലേക്കെത്തിയപ്പോൾ നിറകണ്ണുകളോടെയും തെല്ലു വിതുമ്പലോടെയുമാണ് പ്രിയതാരത്തിൻ്റെ ഈ ചിത്രം കണ്ടു തീർക്കാനായതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അറുപത്തിയേഴാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സുശാന്ത് നായകനായ ചിച്ചോരേ മികച്ച ഹിന്ദി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.2019ൽ പുറത്തിറങ്ങിയ ചിത്രം നിതീഷ് തിവാരിയായിരുന്നു സംവിധാനം ചെയ്തത്. തിവാരിയും പിയൂഷ് ഗുപ്തയും നിഖിൽ മെഹ്രോത്രയും ചേർന്നായിരുന്നു ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ നിർമ്മാതാവ് സാജിദ് നാദിയദ്വാല അവാർഡ് സുശാന്തിന് സമർപ്പിച്ചു. “എൻജിഇയെ പ്രതിനിധീകരിച്ച് ഞാൻ വളരെ അഭിമാനകരമായ ഈ അവാർഡ് സുശാന്ത് സിംഗ് രജ്പുത്തിന് സമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ നഷ്ടം ഞങ്ങൾക്ക് ഒരിക്കലും മറികടക്കാൻ കഴിയില്ല, പക്ഷേ ഈ അവാർഡ് അദ്ദേഹത്തിന്റെ കുടുംബത്തിനും എന്നെ ഉൾക്കൊള്ളുന്ന ആരാധകർക്കും അൽപ്പം സന്തോഷം നൽകണമെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ സവിശേഷ സിനിമയെല്ലാം ഞങ്ങൾക്ക് നൽകിയതിന് നിതേഷ് തിവാരിയോട് ഞാൻ നന്ദിയുണ്ട്.”അദ്ദേഹം പറഞ്ഞു.
ശ്രദ്ധ കപൂർ, വരുൺ ശർമ്മ, താഹിർ രാജ് ഭാസിൻ, നവീൻ പൊളിഷെട്ടി, തുഷാർ പാണ്ഡേ, സഹർഷ് കുമാർ ശുക്ല തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. ഷിഷിർ ശർമ്മയും മൊഹമ്മദ് സമദുമായിരുന്നു ചിത്രത്തിലെ സപ്പോർട്ടിങ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആത്മഹത്യക്ക് എതിരെ ഉള്ള സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയെന്ന നിലയിൽ “ചിച്ചോരേ” ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവിൽ ചിത്രത്തിലെ നായകൻ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന സാമൂഹിക പശ്ചാത്തലത്തിൽ നിരവധി ചർച്ചകളും അരങ്ങേറിയിരുന്നു.