1997 മാർച്ച് 24, മലയാള സിനിമയിലേക്ക് ചാക്കോച്ചൻ എത്തിയ ദിവസം. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് മലയാള സിനിമയ്ക്ക് പിൽക്കാലത്ത് സമ്മാനിച്ചത് ഏതു കഥാപാത്രവും കൈപ്പിടിയിൽ ഭദ്രമാക്കുന്ന അതുല്യ കലാകാരനെയാണ്. ബോബൻ കുഞ്ചാക്കോയുടെ മകൻ 1981ൽ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും നായകനായെത്തിയത് അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ്റെ തുടക്കവും ഫാസിലിനൊപ്പം തന്നെയായിരുന്നു. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ചാക്കോച്ചനെന്ന കുഞ്ചാക്കോ ബോബൻ്റെ അഭിനയത്തിന് തുടക്കം കുറിച്ചത്.
പിന്നീട് 1997ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി പെൺകുട്ടികളുടെ സ്വപ്നങ്ങളിലെ സുന്ദരപുരുഷനായി മാറുകയായിരുന്നു. ശാലിനിയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. മിനിയും സുധിയുമായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ ഇവരെ പിൽക്കാലത്തും മലയാളികൾ പ്രിയ ജോഡികളായി ചേർത്തുവെച്ചു.
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു അനിയത്തിപ്രാവ്. ഈ ചിത്രം പിന്നീട് അന്നേ വരെയുള്ള പല റെക്കോര്‍ഡുകളേയും തകര്‍ത്ത് കുതിക്കുകയായിരുന്നു. ചാക്കോച്ചനും ശാലിനിയും തമ്മിലുള്ള പൊരുത്തവും ഏറെ വാഴ്ത്തപ്പെട്ടിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ ബോക്സോഫീസുകളിൽ പ്രകമ്പനം സൃഷ്ടിക്കാൻ കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിന് കഴിഞ്ഞു, ഈ ചിത്രം ബോക്സോഫീസിൽ രേഖപ്പെടുത്തിയിട്ടുള്ള വൻ ഹിറ്റ് റെക്കോർഡ് തകർക്കാൻ മറ്റൊരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റായി മാറിയതോടെ കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിൻ്റെ പേര് മലയാള സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടുകയായിരുന്നു. ഈ സ്പെഷ്യൽ ദിനത്തിൽ കുഞ്ചാക്കോ ബോബന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളുമൊക്കെയായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.
2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി.
2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 പുറത്തിറങ്ങിയ റോമൻസ് എന്ന ചലച്ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു