ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ന്യൂജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നാലു ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ രാജേഷ് പിള്ളയ്ക്ക് പക്ഷേ സിനിമയ്ക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയാതെ ജീവിതത്തിൻ്റ പാതിവഴിയിൽ വച്ച് മടങ്ങേണ്ടി വന്നപ്പോൾ ആ പ്രതിഭയിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന പുതുമയുടെ നിരവധി പരീക്ഷണ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നഷ്ടമായി.
1974 ഒക്ടോബറിൽ ഡൽഹിയിൽ ജനിച്ച രാജേഷ് പിള്ള, കോളേജ് അദ്ധ്യാപകനായിരുന്ന പിതാവിൻ്റെ സ്ഥലം മാറ്റത്തോടെ തിരുവനന്തപുരത്തെത്തി. പട്ടം സെൻ്റ് മേരീസ് സ്ക്കൂൾ, ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്ക്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പം മുതൽ ക്രിക്കറ്റിലും സിനിമയിലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന രാജേഷ് പിളള ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം സിനിമയിലേയ്ക്ക് ശ്രദ്ധ തിരിച്ചു. സംവിധാന പഠനം പൂർത്തിയാക്കിയ ശേഷം രാജീവ് കുമാർ, രാജീവ് അഞ്ചൽ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 2002 ലെ ഓണക്കാലത്ത് സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിമിലൂടെ സ്വതന്ത്ര സംവിധായകനായി.
സ്വപ്നങ്ങൾ കണ്ടു ജീവിച്ചിരുന്ന രാജേഷിന് ചെറുപ്പത്തിൽ പാഠപുസ്തകങ്ങളേക്കാൾ കമ്പം സിനിമയോടായിരുന്നു. ഹരിപ്പാട്ടെ ഹൈസ്ക്കൂൾ പഠനകാലത്ത് അവിടത്തെ തിയേറ്ററുകളിൽ പതിവുകാരനായിരുന്ന രാജേഷ്, തിയേറ്ററുകളിൽ നിന്ന് കിട്ടുന്ന മുറിഞ്ഞ ഫിലിമുകൾ നിധിപോലെ സൂക്ഷിച്ചിരുന്നു. കാണുന്ന സിനിമകളുടെ കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം അവയുടെ സാങ്കേതിക വശങ്ങൾ കൂടി കൂട്ടുകാരുമായി ചർച്ച ചെയ്യുന്ന പതിവ് രാജേഷിനുണ്ടായിരുന്നു.
2005 ൽ കുഞ്ചാക്കോ ബോബൻ, ഭാവന എന്നിവരെ നായികാനായകന്മാരാക്കി പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ ആണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമാണ് 2011 ൽ പുറത്തിറങ്ങിയ ട്രാഫിക്. അതൊരു ഗംഭീര തിരിച്ചു വരവായിരുന്നു. ഈ സിനിമ പുതുതലമുറയുടെ സിനിമാ മോഹങ്ങൾക്ക് പുതിയ മാനങ്ങൾ സൃഷ്ടിച്ചു. നിരവധി അംഗീകാരങ്ങളാണ് ഈ ചിത്രം കരസ്ഥമാക്കിയത്. പിന്നീട് 2015ൽ നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘മിലി’ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്ഥത പുലർത്തിയ ചിത്രമായിരുന്നു.
2015ൽ തന്നെ മനോജ് ബാജ്പേയ്, പ്രസൻജിത് ചാറ്റർജി, ജിമ്മി ഷെർഗിൽ, പരംബ്രത ചാറ്റർജി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ട്രാഫിക്കിൻ്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തു എങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.
ജയ്ഹിന്ദ് ഫിലിം അവാർഡ് , റിപ്പോർട്ടർ ടി. വി. ഫിലിം അവാർഡ്, നാന ഫിലിം അവാർഡ്, അമൃത ഫിലിം അവാർഡ് , മാതൃഭൂമി ഫിലിം അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് , സൂര്യ ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ രാജേഷ് പിള്ളയെ തേടിയെത്തി.
2016ൽ പുറത്തിറങ്ങിയ, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, കാതൽ സന്ധ്യ എന്നിവർ അഭിനയിച്ച വേട്ട ആണ് അവസാന ചിത്രം. പല വഴികളിലൂടെ നീങ്ങുന്ന ഒരു അന്വേഷണത്തിൻ്റെ കഥ പറഞ്ഞ ഈ ക്രൈം ത്രില്ലറിൻ്റെ ക്ലൈമാക്സിൽ പ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാൻ രാജേഷിന് കഴിഞ്ഞു. എന്നാൽ മലയാള സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് വേട്ട റിലീസായതിൻ്റെ പിറ്റേന്ന് ആ ജീവിതത്തിൻ്റെ ക്ലൈമാക്സ് സംഭവിച്ചു. വേട്ട നിരൂപക പ്രശംസ നേടുമ്പോൾ അതറിയാതെ രാജേഷ് പിള്ള തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് യാത്രയായി. നോൺ ആൽക്കഹോളിക്ക് ലിവർ സിൻഡ്രോം എന്ന കരൾരോഗം ആ ജീവൻ തട്ടിയെടുക്കുമ്പോൾ രാജേഷിന് വയസ് വെറും നാൽപ്പത്തിയൊന്ന്. വേട്ടയുടെ ജോലികൾക്കിടയിൽ പലപ്പോഴും രോഗം രാജേഷിനെ അലട്ടിയിരുന്നു. ഒരു വർഷം മുമ്പുതന്നെ കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും വേട്ടയുടെ ജോലികൾ കഴിഞ്ഞ് ചെയ്യാമെന്നാണ് രാജേഷ് കരുതിയത്. എന്നാൽ അവയവദാനത്തിൻ്റെ പ്രാധാന്യം പ്രതിപാദിച്ച ട്രാഫിക്കിലൂടെ സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടിയ രാജേഷിന് സ്വന്തം കരൾ മാറ്റിവയ്ക്കാൻ സാവകാശം ലഭിച്ചില്ല എന്നത് വിധിയുടെ വിരോധാഭാസമായി.
ട്രാഫിക്കിലൂടെ ഈ യുവ സംവിധായകൻ തുടക്കം കുറിച്ച ന്യൂജനറേഷൻ തരംഗം പുതിയ സംവിധാകരിലൂടെ ഏറെ മുന്നോട്ട് പോയിരിക്കുന്നു.
എങ്കിലും ‘ ട്രാഫിക്’ എന്ന ചിത്രം മലയാളി എന്നും പുതുമയോടെ ജനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും. മലയാള സിനിമയില് കഥ പറച്ചിലിന്റെയും അവതരണത്തിന്റെയും ഗതിമാറ്റത്തിന് തുടക്കമിട്ട സിനിമകളിലൊന്നായ ട്രാഫിക്കിന്റെ സംവിധായകന് രാജേഷ് പിള്ളയുടെ ഓർമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു മാക്ട.