കെ ജി എഫിലെ വില്ലൻ ഗരുഡ റാം മോഹൻലാൽ നായകനായ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സംവിധായകൻ ഉണ്ണികൃഷ്ണൻ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ മോഹൻലാലും ഗരുഡ റാമുമായുള്ള ചിത്രം പങ്കിട്ടു. ആറാട്ടിലൂടെയാണ് ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിനെ മലയാളത്തിലെ അരങ്ങേറ്റം. പ്രധാന വില്ലൻ അല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് ചിത്രത്തിൽ രാമചന്ദ്ര രാജു എത്തുക. മോഹൻലാലും രാമചന്ദ്രനുമുള്ള അത്യുഗ്രൻ ആക്ഷൻ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.
It was nice working with Ram, aka Garuda Ram in #Aarattu pic.twitter.com/nqakYSTFLP
— B Unnikrishnan (@unnikrishnanb) January 20, 2021
ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ ടൈറ്റിൽ. ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ്, സായികുമാർ, സിദ്ധിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘രാജാവിന്റെ മകനി’ ലെ മാസ് ഡയലോഗ് ഓർമിപ്പിക്കാനെന്ന വണ്ണം ഈ കാറിനും ‘2255’ എന്ന നമ്പർ ആണ് നൽകിയിരിക്കുന്നത്.
പുലിമുരുകൻ, മധുരരാജ തുടങ്ങിയ സിനിമയുടെ തിരക്കഥ എഴുതിയ ഉദയകൃഷ്ണൻ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഉദയകൃഷ്ണൻ സ്വതന്ത്രമായി തിരക്കഥ എഴുതിയ ആദ്യ ചിത്രമായിരുന്നു പുലിമുരുകൻ. അത് വമ്പിച്ച ഹിറ്റാവുകയും ചെയ്യ്തു. പിന്നീട് അദ്ദേഹം എഴുതിയ മധുര രാജ, ഷൈലോക്, മാസ്റ്റർ പീസ് തുടങ്ങിയവയും ബോക്സ് ഓഫീസിൽ ചലനങ്ങളുണ്ടാക്കി. പുലിമുരുകനു ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണൻ തിരക്കഥ എഴുതുന്ന ചിത്രം എന്ന നിലയിലുമാണ് ആറാട്ട് എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. ഉദയകൃഷ്ണൻ, സിബി കെ തോമസിനോടൊപ്പം മോഹൻലാലിനുവേണ്ടി പേന ചലിപ്പിച്ചിട്ടുണ്ട്. 20-20, ക്രിത്യൻബ്രദർസ് എന്നീ ചിത്രങ്ങളായിരിന്നു അവ. ഇവ രണ്ടും ബോക്സ് ഓഫീസിൽ വൻ വിജയം നേടി. മാടമ്പി, മി. ഫ്രോഡ്, ഗ്രാന്റ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നുക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റ ആറാട്ട്.
ക്യാമറ വിജയ് ഉലകനാഥ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. പാലക്കാടിന് പുറമേ ഹൈദരാബാദിൽ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.
ഗരുഡ റാം ഒരു നടൻ മാത്രമല്ല. യാഷിന്റെ ഡ്രൈവറും വ്യക്തിഗത അംഗരക്ഷകരും ആയിരുന്നു. 12 വർഷമായി റോക്കിങ് സ്റ്റാർ യാഷിനൊപ്പം പ്രവർത്തിക്കുന്നു. സിനിമകളിൽ അഭിനയിക്കാൻ റാമിന് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും, കെജിഎഫ് ചാപ്റ്റർ 1 തിരക്കഥ ചർച്ചകൾ ആരംഭിക്കുമ്പോൾ പ്രശാന്ത് നിൽ അദ്ദേഹത്തെ കണ്ടെത്തുന്നതുവരെ അത് സംഭവിച്ചില്ല. സംവിധായകൻ അദ്ദേഹത്തെ ഗരുഡന്റെ വേഷത്തിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഗരുഡന്റെ ശരിയായ രൂപത്തിലേക്ക് കടക്കാൻ ഒരുവർഷത്തോളം താരത്തിന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യേണ്ടിവന്നു.
ഗരുഡറാമിന്റെ പ്രകടനം സാർവത്രിക പ്രശംസ നേടിയതിനാൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വെറുതെയായില്ല. അദ്ദേഹത്തിന്റെ ശരീരഭാഷയും തീവ്രമായ നോട്ടവും ശക്തമായ വൺ ലൈനറുകളും അദ്ദേഹത്തെ പ്രശസ്തനാക്കി.
2020 ആദ്യത്തോടുകൂടി ഒരു പരിപാടിയിൽ വെച്ച് ആയിരുന്നു മോഹൻലാലും യാഷും കണ്ടുമുട്ടിയത്. ആ പരിപാടിയിൽ തന്നെയായിരുന്നു കെ. ജി. എഫിൽ അഭിനയിച്ച മറ്റു കന്നട താരങ്ങളെയും മോഹൻലാൽ പരിചയപ്പെട്ടത്. ആ പരിപാടിയിൽ വെച്ച് യാഷ് ആണ് ഗരുഡയെ അവതരിപ്പിച്ച രാമചന്ദ്ര രാജുവിനെ മോഹൻലാലിന് പരിചയപ്പെടുത്തിയത്.