വിഖ്യാത താരങ്ങളെയടക്കം അഭിനയിപ്പിച്ചിട്ടുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കാതെ അഭിനയിച്ചു! ലോക നാടക ദിനത്തിൽ നടൻ അലൻസിയർ സ്വന്തം വീടിന്റെ നടുമുറ്റത്ത് തുറന്ന തിയറ്ററിലെ അരങ്ങേറ്റ നാടകത്തിലായിരുന്നു അടൂർ അലൻസിയറിനൊപ്പം കഥാപാത്രമായത്. സംഭാഷണം’ എന്ന പേരിട്ട നാടകം ഒരു പരേതാത്മാവ് സമകാലിക സാഹചര്യങ്ങളെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണനുമായി സംഭാഷണമാണ്. അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ് കഥാപാത്രവുമെന്നതിനാൽ അടൂരിന് പ്രത്യേകിച്ച് അഭിനയിക്കേണ്ടി വന്നില്ല;സ്വാഭാവികമായി പെരുമാറുക മാത്രമേ വേണ്ടിയിരുന്നുള്ളൂ.
കഴക്കൂട്ടത്തിനു സമീപം പുത്തൻ തോപ്പിൽകുടുംബ വീടിനു സമീപം മൂന്നു വർഷം മുൻപ് അലൻസിയർ നിർമിച്ച വീട്ടിനുള്ളിലാണ് ‘ഭരതഗൃഹം’ എന്ന തിയറ്ററും ഒരുക്കിയിരിക്കുന്നത്. ഇരു നിലകളിലായി ബാൽക്കണിയടക്കം സജ്ജമാക്കിയാണ് ഇരിപ്പിട സൗകര്യം. മുകളിലത്തെ നിലയിൽ ഡബ്ബിങ് തിയറ്ററുമുണ്ട്. വീട്ടിലെ മുറികളെല്ലാം തിയറ്ററിനു ചുറ്റുമാണ്. വീട് പണി തീർന്നെങ്കിലുംമനസിൽ ആഗ്രഹിച്ച വിധം തിയറ്റർ രൂപപ്പെടുത്തിയെടുക്കാൻ പിന്നെയും സമയം എടുത്തെന്ന് അലൻസിയർ പറയുന്നു. ലോക നാടക ദിനത്തിൽ ആ സ്വപ്നം സാക്ഷാൽക്കരിച്ചതും നാടകീയമാരീതിയിലായിരുന്നു…
‘ഈ കത്തിച്ചു വച്ച മെഴുകുതിരികളിൽ പലതും എപ്പോൾ വേണമെങ്കിലും കെട്ടുപോകാം. ചിലതു പക്ഷേ അവസാനം വരെ ഉരുകി മറ്റുള്ളവർക്കായി വെളിച്ചം പകർന്നുകൊണ്ടിരിക്കും. അതുപോലെയുളള മനുഷ്യരിലൂടെ ഈ ലോകവും വെളിച്ചം നിറച്ച് മുന്നോട്ടു പോകും’– അടൂരിന്റെ മറുപടി. സംഭാഷണം ഒരു മണിക്കൂർ നീണ്ടു.വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു അരങ്ങേറ്റ നാടകത്തിന്റെ അലൻസിയർ തന്നെയായിരുന്നു സംഭാഷണത്തിന്റെ സംവിധായകൻ.
ആത്മാവ് സൃഷ്ടാവിനോടു സംസാരിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ‘സംഭാഷണം’ ഒരുക്കിയത്. നടനും സംവിധായകനുമായുള്ള സംഭാഷണമായി രൂപപ്പെടുത്തിയത് അതുകൊണ്ടാണ്. അടൂർ സാറിനെ തന്നെ ക്ഷണിച്ചതിന്റെ കാരണവും അതാണ്. പക്ഷേ ഇത്തരം ഒരു ഉദ്ഘാടനം ആയിരിക്കുമെന്ന് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഏത് കലാകാരൻമാർക്കും ഏതു കലാരൂപവും ഇവിടെ അവതരിപ്പിക്കാൻ അവസരമുണ്ടാവും. സിനിമ പ്രദർശനവും നടത്താം. ഇരുന്നൂറിലേറെപ്പേർക്ക് ചുറ്റുമിരുന്ന് കാണാം. കുട്ടികൾക്കായുള്ള അഭിനയ കളരി ഉൾപ്പടെയുള്ള പദ്ധതികളും മനസിലുണ്ട്. – അലൻസിയർ പറഞ്ഞു.