നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്.
എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. താൻ മൽസരിക്കുമെന്നു പറഞ്ഞ് ഓരോ തിരഞ്ഞെടുപ്പിലും കാണാറുണ്ട്. അതിനോടു പ്രതികരികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അത് ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് അതിനേപറ്റി പറയാന്‍ കഴിയില്ല. എനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. എന്റെ ഏറ്റവും വലിയ രാഷ്ടട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. സിനിമ. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും നിങ്ങളെ പോലെ ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് നേരിട്ട് ഇതുവരെ ആരം മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല’. അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമയാണ് ദി പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം, പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും. സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി നൽകിയതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.