Home News പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽനിന്ന് അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമല്ല

പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽനിന്ന് അഹാനയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമല്ല

0

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽനിന്ന് നടി അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത നിഷേധിച്ച് പിന്നണി പ്രവർത്തകർ. അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്നീഷ്യൻമാരെ നിർണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലെ രാഷ്ട്രീയ പരിഗണനകൾ ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് സാരഥികൾ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂർണരൂപം:
ബഹുമാന്യരെ, ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നിർമിച്ച ഭ്രമം എന്ന സിനിമയിൽ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്നീഷ്യൻമാരെ നിർണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്‍റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽനിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച ഭ്രമം എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.

ഒരു സിനിമയിൽ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും എഴുത്തുകാരനും ക്യാമറമാനും നിർമാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച തീയതിയിൽ നടന്നില്ല. അഹാനക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്തയായ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്‍റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിർമാതാക്കളും അഹാന ഈ കഥാപാത്രത്തതിന് അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്‍റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രീ പൃഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്‍റെ കാസ്റ്റിങ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.
രവി കെ. ചന്ദ്രൻ
സി.വി. സാരഥി
എൻ.എം. ബാദുഷ
വിവേക് രാമദേവൻ
ശരത് ബാലൻ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE