ജിത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം 2 വിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് ഈ സിനിമയെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികൾ പ്രചരിപ്പിക്കുന്നത്.
ജയന്ത എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രചരിച്ചത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു.
Just watched #Drushyam2 and it's 90% characters are Christians. Are we Hindus so gullible that it's we destroy our own culture with our own Hand ?
— Jayanta (ଜୟନ୍ତ) (@mohapatraj) February 21, 2021
അതേസമയം, ദൃശ്യത്തിൽ ജോർജു കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഹിന്ദുവാണെന്നും ബി ജെ പിയെ പിന്തുണയ്ക്കുന്ന ആളാണെന്നും ഒരാൾ വ്യക്തമാക്കി കൊടുക്കുന്നുണ്ട്. തൊടുപുഴ ക്രിസ്ത്യൻ മേഖലയാണെന്നും അതുകൊണ്ടാണ് കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ ആയതെന്നും വിശദീകരിച്ചു കൊടുക്കുന്നു ഇയാൾ.
കൂടാതെ, ഇത്തരത്തിൽ ഒരു ട്വീറ്റ് കണ്ടതിൽ വിഷമമുണ്ടെന്നും ഇവിടെ ഇന്ത്യക്കാർ ആരെങ്കിലും ബാക്കിയുണ്ടോ എന്നുമായിരുന്നു ഒരു മറുപടി ട്വീറ്റ്. അതേസമയം, ജോർജുകുട്ടിക്ക് എതിരെ കേസ് ഫയൽ ചെയ്യാനാണ് ഒരാൾ നിർദ്ദേശിച്ചിരിക്കുന്നത്. ഹൈന്ദവരായ പ്രഭാകറിന്റെയും ഗീതയുടെയും മകനായ ഹിന്ദുവായ വരുണിനെ ആണ് ജോർജുകുട്ടി കൊന്നതെന്നും വരുണിന്റെ മാതാപിതാക്കൾ ഇതുവരെ മകന്റെ അന്ത്യകർമങ്ങൾ ചെയ്തിട്ടില്ലെന്നും ഇയാൾ മറുപടി നൽകുന്നു.ഇത്തരത്തിൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നിട്ടുണ്ട്.