കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്.
ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ്. അഡ്വക്കേറ്റ് വി സന്ദീപ് കുമാറാണ് സിനിമക്കെതിരെ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം പൊതുവേ നടത്താറില്ല. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പി-സംഘപരിവാര്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന സിനിമകളെ സെന്‍സര്‍ ബോര്‍ഡ് നിരന്തരം കത്രിക വെക്കുന്നത് നേരത്തെ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പഹലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ സ്വീകരിച്ച പല നിലപാടുകള്‍ക്കുമെതിരെ ചലച്ചിത്രമേഖലയില്‍ നിന്നും പ്രതിഷേധമുണ്ടായിരുന്നു.
കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള അറിയിപ്പ് ലഭിച്ചില്ലെന്ന് നിർമ്മാതാക്കളിൽ ഒരാൾ അറിയിച്ചതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം.
തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം മുന്‍നിര്‍ത്തി് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. സമകാലിക പ്രസക്തിയുള്ള പ്രേമയം പറഞ്ഞുകൊണ്ടാണ് ചിത്രം ഒരുങ്ങിയിരുന്നത്. റോഷൻ മാത്യു, സിദ്ധിഖ്, ഡെയിൻ ഡെവിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.