ദൃശ്യത്തിന് ഒരു ആമുഖവും ആവശ്യമില്ല. മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം’ ഒന്നാന്തരം വൈകാരിക ത്രില്ലറാണ്. യഥാർത്ഥത്തിൽ ഈ ചിത്രം മലയാളത്തിൽ പുറത്തിറങ്ങിയെങ്കിലും പിന്നീട് മറ്റ് പല ഇന്ത്യൻ ഭാഷകളിലേക്കും പുനർനിർമ്മിക്കപ്പെട്ടു. സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. ചില കാഴ്‌ചകള്‍ അങ്ങനാണ്, തീര്‍ത്തും സാധാരണമായ ദൃശ്യങ്ങള്‍ കൊണ്ട് അസാധാരണമായ അനുഭവങ്ങള്‍ സമ്മാനിക്കും.
ഇടുക്കി ജില്ലയിലെ മലയോര മേഖലയിലെ ഒരുള്‍നാടന്‍ ഗ്രാമമായ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുന്ന ജോർജുകുട്ടി (മോഹൻലാൽ). സിനിമാ പ്രേമിയാണ്. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള .അനാഥനായ ജോർജുകുട്ടിക്ക് ഭാര്യ റാണിയും (മീന) മാലാഖമാരെപ്പോലെ രണ്ടു കുട്ടികള്‍ അഞ്ജുവും അനുവും (അൻസിബ, എസ്തേർ) അടങ്ങുന്നതാണ് ലോകം .
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
ശാന്തമായ ഒരു നദിപോലൊഴുകുന്ന അവരുടെ ജീവിതത്തെ വല്ലാതെ നിറംപിടിപ്പിക്കാതെ മിതമായി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് തങ്ങള്‍ ഇരയാവുമെന്ന സാഹചര്യത്തില്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങുകയാണ് ആ കുടുംബം. ആ ക്രൈമില്‍നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താന്‍ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്‌കുട്ടി നടത്തുന്ന ബുദ്ധിപൂര്‍വമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ് ദൃശ്യമൊരുക്കുന്നത്.
തല്ലുകൊള്ളുന്നതല്ലാതെ ഒരെണ്ണംപോലും തിരിച്ചുകൊടുക്കാത്ത കേന്ദ്രകഥാപാത്രം. ഒരു മദ്യപാന സീനിനുപോലും ഇടം നല്കാതെ സൃഷ്ടിച്ച സാഹചര്യങ്ങള്‍. പ്രമുഖ ഹാസ്യതാരങ്ങളോ കാര്യമായ കോമഡിയോ ഇല്ലാതെ തന്നെ ചില നര്‍മരംഗങ്ങള്‍. ഒരു ഹിറ്റ് ചിത്രത്തിന്റെ പതിവ് ചിട്ടവട്ടങ്ങളോ സൂത്രവാക്യങ്ങളോ ഇല്ലാത്തതാകും ദൃശ്യത്തെ വേറിട്ട അനുഭവമാക്കുന്നത്.
മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നവിധം ജോര്‍ജുകുട്ടിയെ തനതായ സവിശേഷതകളോടെ ഭംഗിയാക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. അതിമാനുഷികത്വം ഒട്ടുമില്ലാത്ത തികച്ചും സാധാരണക്കാരാനായ പ്രായത്തിനനുസരിച്ചുള്ള മോഹന്‍ലാലിനെയാണ് ജോര്‍ജുകുട്ടിയിലൂടെ കാണാനാവുന്നത്. ഹാസ്യവേഷങ്ങളില്‍ നിന്ന് വേറിട്ട് കലാഭവന്‍ ഷാജോണിന് കോണ്‍സ്റ്റബിള്‍ സഹദേവനെ ശ്രദ്ധേയമാക്കാനായി. ഗീതാ പ്രഭാകര്‍ IPS ആയി ആശാശരത് ശക്തമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, നീരജ് മാധവ് തുടങ്ങിയ താരനിര അവരവരുടെ വേഷങ്ങളോടും നീതികാട്ടി.
വിദഗ്ധമായൊരു തിരക്കഥയുടെ പിന്‍ബലത്തോടെ ദൃശ്യപരതയ്ക്കപ്പുറമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ഈ ചിത്രത്തില്‍ ജിത്തുവിന് കഴിഞ്ഞു. കുടുംബമൂല്യങ്ങളുടെ വിലയെന്തെന്ന് പറയാതെ പറഞ്ഞുകൊണ്ട് അദൃശ്യമായ സാമൂഹിക ബാധ്യതകളെക്കുറിച്ച് പ്രേക്ഷകരെ ബോധവത്കരിക്കാനും സംവിധായകനു കഴിയുന്നു.
‘ദൃശ്യം’ ഒന്നാന്തരം വൈകാരിക ത്രില്ലറാണ്. എല്ലാത്തരം കാഴ്‌ചക്കാര്‍ക്കും മികച്ച സിനിമാഅനുഭവമാണ് ദൃശ്യം എന്ന ‘ഇമോഷണല്‍ ത്രില്ലര്‍’ ഒരുക്കുന്ന പാക്കേജ്. അതീവസൂക്ഷ്‌മതയോടെ ബുദ്ധിപരമായി എഴുതിയ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. അവിശ്വസനീയമെന്നോ ദുര്‍ബലമെന്നോ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചില സന്ദര്‍ഭങ്ങളെ അതീവബുദ്ധിപരമായി അവതരിപ്പിക്കുന്നു. ശ്വാസഗതി കാഴ്‌ചക്കാരന്റെ കൈവിട്ടുപോകുന്ന, സംഭ്രമിപ്പിക്കുന്ന അവസാന അരമണിക്കൂറാണ് സിനിമയുടെ ഹൈലൈറ്റ്. ദൃശ്യങ്ങളെ വൈകാരികമായ തലത്തിലേക്കു മാറ്റാന്‍ കഴിഞ്ഞ അപൂര്‍വമായ ക്രാഫ്‌റ്റ് ജീത്തുവിന്റെ സ്‌ക്രിപ്‌റ്റിനുണ്ട്. ആദ്യപകുതിയില്‍ അനാവശ്യമെന്നു തോന്നാവുന്ന രംഗങ്ങളും, എന്നാല്‍ ഇടവേളയോടുകൂടി ചിത്രം സര്‍വശക്‌തിയും ഉപയോഗിച്ച് യുടേണ്‍ എടുക്കുകയും അപ്രതീക്ഷിതമായ തിരിവിന്റെ നടുക്കത്തില്‍നിന്ന് കാഴ്‌ചക്കാരന്‍ മുക്‌തനാകും മുമ്പേ ദൃശ്യങ്ങള്‍ ബുദ്ധിക്കും ഹൃദയത്തിനും ഇടയില്‍ കണ്‍കെട്ടും ട്രപ്പീസുകളിയുമായി മുന്നോട്ടുകുതിക്കുകയും ചെയ്യന്നു .
ക്ലൈമാക്‌സിനോയടടുക്കുമ്പോള്‍ വിവേകമോ, നീതിബോധമോ അല്ല പ്രേക്ഷകനെ നയിക്കുന്നത് വികാരം മാത്രമാണ്. ഒരു ക്രൈം മറയ്‌ക്കാന്‍ ജോര്‍ജ്‌കുട്ടി നടത്തുന്ന ഓരോ നീക്കത്തേയും കാഴ്‌ചക്കാരന്‍ നെഞ്ചിടുപ്പുകൊണ്ടുണ്ടായ കൈടിയോടെ സ്വീകരിക്കുന്നതും അതുകൊണ്ടായിരിക്കണം.
കാമാറമാന്‍ സുജിത് വാസുദേവന്റെ ദൃശ്യങ്ങള്‍, മികച്ച ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, കുട്ടികളടക്കമുള്ളവരുടെ അസാധാരണമായ അഭിനയം എന്നിവ അവസാനരംഗങ്ങള്‍ക്ക് സമ്മാനിക്കുന്ന നാടകീയതകൂടിയായപ്പോള്‍ ദൃശ്യം വിസ്‌മയസമ്പന്നമായി. ദൃശ്യത്തിന്റെ കഥക്ക്
1996ല്‍ ഇറങ്ങിയ ഹോളിവുഡ് ചിത്രം ബിഫോര്‍ ആന്‍ഡ് ആഫ്‌റ്ററു(മെറീല്‍ സ്‌ട്രീപ്പ്, ഇയാം നീല്‍സണ്‍) മായി ചില സാദൃശ്യങ്ങള്‍ ഇല്ലാതില്ല. എങ്കിലും സിനിമയുടെ മികവിനെ ഈ സാദൃശ്യം ഒട്ടുംതന്നെ ഇല്ലാതാക്കുന്നില്ല.
കഥാപാത്രങ്ങളുടെ അസാധാരണപ്രകടനമാണ് ദൃശ്യത്തെ കൂടുതല്‍ സമ്പന്നമാക്കുന്നത്. സഹദേവന്‍ എന്ന കോണ്‍സ്‌റ്റബിളായി കലാഭവന്‍ ഷാജോണും ഗീതാ പ്രഭാകര്‍ ഐ.പി.എസ്. എന്ന പോലീസ് ഐ.ജിയായി ആശാ ശരത്തും ഗംഭീര പെര്‍ഫോമന്‍സ് കാഴ്‌ചവയ്‌ക്കുമ്പോള്‍ മോഹന്‍ലാലിന്റെ ഭാര്യ റാണിയായി എത്തുന്ന മീന നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും ശരാശരിയായി. ലാല്‍ ഫാന്‍സിനുവേണ്ടി സൃഷ്‌ടിക്കപ്പെട്ടതെന്നും എന്നാല്‍ അങ്ങനയല്ല എന്നു പിന്നീടു വിലയിരുത്തേണ്ടിവന്നതുമായ ആദ്യപകുതിയില്‍ ലാല്‍ അനായാസം ജോര്‍ജ്‌കുട്ടിയായി. രണ്ടാംപകുതിയില്‍ കൗശലക്കാരനായ രക്ഷിതാവായി രൂപാന്തരം വന്നപ്പോഴും പോലീസിന്റെ ഇടികൊള്ളുകയല്ലാതെ വാചകമടിച്ചോ തിരിച്ചടിച്ചോ അതിനായകനാകാന്‍ ശ്രമിക്കാതിരിക്കുന്ന ലാല്‍ കഥാപാത്രം അപൂര്‍വദൃശ്യമായി. നാട്ടിപുറത്തുകാരനായ നാലാംക്ലാസുകാരന്‍ ഉപയോഗിക്കുന്ന സംസാരഭാഷയിലെ സംസ്‌കൃതവും അച്ചടിബോധവും കല്ലുകടിയായി എന്നു പറയാതെവയ്യ.
ഇതൊരു സാധാരണ ലാല്‍ചിത്രമല്ല. ഹൃദയവും ബുദ്ധിയും കൊണ്ട് ഒരുക്കിയ തിരക്കഥയും അതിനു കണ്‍കെട്ടുപോലൊരു ദൃശ്യഭാഷയുമൊരുക്കിയ ജിത്തുജോസഫാണ് ഈ സിനിമയുടെ നായകന്‍. ത്രില്ലര്‍ സിനിമകള്‍ എന്നും കാഴ്‌ചക്കാരനെ ത്രസിപ്പിച്ചിട്ടേയുള്ളു. സാമാന്യ ബുദ്ധിയെ കൂക്കിവിളിക്കാത്ത, എന്നാല്‍ രസകരമായി പറഞ്ഞിട്ടുള്ള ത്രില്ലറുകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. ഒരുവര്‍ഷം തന്നെ അത്തരം രണ്ടുചിത്രങ്ങള്‍ അതിഗംഭീരമായി പുറത്തിറക്കിയ ജിത്തുജോസഫില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ കാര്യമുണ്ടെന്ന് ദൃശ്യം ഓര്‍മപ്പെടുത്തുന്നു.
ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തും സംവിധായകനും ദൃശ്യത്തിനൊപ്പം മലയാളസിനിമയുടെ മുന്‍സീറ്റിലേക്ക് ആനയിക്കപ്പെടുകയാണ്.
അസാധാരണമായ ഒരു ലളിതമായ ക്രൈം ത്രില്ലർ സിനിമയാണിത്. വിഷയം പുതിയതും . സിനിമയുടെ ഈ സിനിമ കേരളത്തിൽ അക്കാലത്ത് എല്ലാ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളും തകർത്തു.
സിനിമയുടെ രസച്ചരടകലാതെ ഒരേ സമയം മികച്ച കുടുംബചിത്രവും പക്വതയുള്ള ത്രില്ലറും സമ്മാനിക്കുന്നു ജിത്തു ജോസഫ് എന്ന കാമ്പുള്ള സംവിധായകന്‍ മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുപിടിച്ച ദൃശ്യം രണ്ടാം ഭാഗം പ്രദർശനത്തിന് തയാറാകുന്നു….
ഡോ.ആർ .എസ് .പ്രദീപ്