നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം ആവാൻ കാരണം എന്താണ്. ആണുങ്ങളെ പോലെ ഏതു സമയത്തും സുരക്ഷിതരായി യാത്ര ചെയ്യുവാൻ സ്ത്രീകൾക്കും അവകാശം ഇല്ലേ. ഇത്തരം ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഏഴ് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ‘The Second Show’ എന്ന ഹ്രസ്വചിത്രം.
ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്ന ഭൂരിഭാഗം കലാകാരന്മാരും ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. സംവിധായകൻ അഖിൽ ചെറുകുന്നത്തിന്റെ തന്റെയാണ് ആശയവും തിരക്കഥയും. Life 4 Frames പ്രോഡക്ഷൻസും Techeela യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ മോനേഷ് കണ്ണനും, എഡിറ്റിംഗ് സൈജു തങ്കപ്പനും, നിർമ്മാണ നിർവ്വഹണം രാജേഷ് പുഞ്ചക്കരിയുമാണ്. ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുൻ മുരളിയാണ്.
നെസ്മിൻ, പ്രദീപ്, സുബിത്ത്, തരുൺ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഷോർട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുകയാണ് life 4 frames ന്റെ ഉദ്ദേശലക്ഷ്യം. അഖിലിന്റെ തന്നെ സംവിധാനത്തിൽ, ഇതേ കൂട്ടായ്മയിൽ പിറന്ന ഇരുൾ മായാതെയും, കായലോളങ്ങൾ കഥപറയുമ്പോൾ എന്നീ ചിത്രങ്ങൾ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.