സിനിമാ പ്രേമികളുടെ ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു തീയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് നിരവധി സിനിമകളാണ് പ്രേക്ഷകരെ തേടിയെത്തിയത്. പ്രാഥമിക ഘട്ടത്തിൽ സമയക്രമമുണ്ടായിരുന്നെങ്കിലും സിനിമകൾ റിലീസിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നാലെ സെക്കൻ്റ് ഷോ അടക്കമുള്ള മുഴുവൻ സമയക്രമം പഴയപടിയായതോടെ തീയേറ്ററുകൾ പഴയപടി ആവുകയായിരുന്നു. ഇപ്പോഴിതാ തീയേറ്ററുകൾക്ക് വീണ്ടും പ്രഹരമേൽക്കുന്ന പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് അറുതിയായതോടെ വൻ തോതിൽ കുതിച്ചുയർന്ന കൊവിഡ് നിരക്ക് മൂലം വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരും. ചീഫ് സെക്രട്ടറി വി പി ജോയ് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത് പ്രകാരം തീയേറ്ററുകൾ രാത്രി ഒൻപത് മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അതോടെ സെക്കൻ്റ് ഷോ ഉണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. ഈ കാരണം ചൂണ്ടിക്കാട്ടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകൾ പുനർവിചിന്തനം നടത്തുമോ എന്ന ആശങ്കയിലാണ് സിനിമ ആരാധകർ. നിരവധി സിനിമകളുടെ റിലീസ് തീയ്യതി അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായിരിക്കുന്നത്.