സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് ജയരാജ്. നീണ്ട ഇടവേളക്കു ശേഷം അത്ഭുതം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. നാളേറെയായിട്ടും ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോയുടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ജയരാജിന്റെ നവരസ സീരീസിലെ നാലാമതായെത്തിയ ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. KPSC ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് പ്രമേയമാക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ ചന്ദ്രശേഖര വാര്യര്‍ ഗുരുതര രോഗം ബാധിച്ച് ജീവിതത്തോട് മല്ലിടുകയാണ്. തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ കോടതിയെ സമീപിക്കുന്നു. കോടതി അയാളുടെ അപേക്ഷ അംഗീകരിച്ചു. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്നര വരെ ആശുപത്രിയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ആദ്യ ഒടിടി റിലീസ് കൂടിയാണ് ഈ ചിത്രം
രണ്ടു മണിക്കൂറും പതിനാലു മിനിറ്റിനുമുള്ളിൽ ചത്രീകരിച്ച ‘അത്ഭുതമെന്ന’ ചിത്രത്തിന്റെ ചിത്രീകരണവും ഏറെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. ഒന്നര മണിക്കൂറായിരുന്നു സിനിമയ്ക്കായി വിഭാവനം ചെയ്തിരുന്നത്. ഇത് പത്ത് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു നീക്കം. എന്നാൽ വിദേശികൾ ഉൾപ്പെടെ, അറുപതോളം ആർട്ടിസ്റ്റുകളുടെയും, ഫോട്ടോഗ്രാഫിയിൽ എന്നും വിസ്മയങ്ങൾ മാത്രം രചിച്ച എസ് കുമാറിന്റെയും, പൂർണ്ണമായ സഹകരണത്തോടെ, ഏഴുദിവസങ്ങൾ നീണ്ടു നിന്ന റിഹേഴ്സലിന്റെ ആത്മവിശ്വാസത്തോടെ, 2005 ഡിസംബർ 13 നാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.