മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് വർക്കുകൾ പുരോഗമിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. പൃഥ്വിരാജും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ത്രീഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി. സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, സംഗീതം, 3D സംബന്ധിയായ വർക്കുകൾ ഒരു വർഷമായി ഇവിടെ നടക്കുന്നുണ്ട്.
ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് ആണ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകൾ.
ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം പരമാവധി ഒന്നേമുക്കാൽ മണിക്കൂർ ദൈർഖ്യം വരുന്നതാവും. പൃഥ്വിരാജ്, പ്രതാപ് പോത്തൻ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുക. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.