മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു.ഫാന്റസി സ്വഭാവമുള്ള ത്രീഡി ചിത്രമായ ബറോസിൽ മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലും സൂചനകൾ ഉണ്ടായിരുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ ആയിരുന്നു നായക കഥാപാത്രമായി എത്തിയിരുന്നത്.മാർച്ച് ആദ്യം ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഗോവയാണ് മറ്റൊരു ലൊക്കേഷൻ.മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയാണ് ബറോസിനു തിരക്കഥ ഒരുക്കുന്നത്.
ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.പ്രതാപ് പോത്തന്‍, പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക ഭാര്യയായി പാസ് വേഗയും. സ്പാന്‍ഗ്ലിഷ്, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, റാംബോ: ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ഭൂമിയിൽ താൻ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽനിന്നും കൊണ്ടുവന്ന രത്നങ്ങളും നിധികളും വാസ്കോ ഡ ഗാമ സൂക്ഷിച്ചിരുന്നു. ആ നിധികൾക്കൊരു കാവൽക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വർഷങ്ങളായി അയാൾ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിൻഗാമിയ്ക്കു മാത്രമേ ബറോസ് ആ വലിയ നിധി നൽകുകയുള്ളൂ. ഒരു ദിവസം ആ സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിൻതുടർച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്നു കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സന്തോഷ് ശിവൻ ചായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് “ഗാർഡിയൻ ഓഫ് ദി ഗാമസ് ട്രഷർ” എന്നാണ് ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്.