മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടനായ ഭരത്ഗോപി ഓര്‍മ്മയായിട്ട് ഇന്ന് 13 വർഷങ്ങൾ തികയുകയാണ്. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹം വേഷമിട്ട ‘പാളങ്ങള്‍’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളും കുറിച്ചുകൊണ്ട് മുരളിഗോപി ഓര്‍മ പങ്കുവച്ചിരിക്കുകയാണ്. ”എതോ ജന്മകല്‍പ്പനയില്‍… ഏതോ ജന്മവീഥികളില്‍… ഇന്നും നീ വന്നു… ഒരു നിമിഷം… ഈ ഒരു നിമിഷം. വീണ്ടും നമ്മള്‍ ഒന്നായ്…” എന്ന വരികളാണ് മുരളി ഗോപി കുറിച്ചത്. സുരേഷ്ഗോപി, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങൾ ആണ് ഭരത് ഗോപിയെ സ്മരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു.
ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ നേടിയ ഭരത് ഗോപിയുടെ പ്രശംസനീയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ‘പാളങ്ങള്‍’ എന്ന സിനിമയിലെ വാസു മേനോന്‍. കഥാപാത്രമായി പരിണമിക്കുന്ന രീതികൊണ്ട് മലയാളസിനിമയിലെ അഭിനേതാക്കളില്‍ എക്കാലവും വേറിട്ടു നിന്ന പ്രതിഭയാണ് അദ്ദേഹം.
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ നായർ (8 നവംബർ1937-29 ജനുവരി 2008). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ ഭരത് ഗോപി എന്നും കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.
ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ചു. ഗോപി രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള മോഹൻലാലിന്റെ അച്ഛനായാണ് അഭിനയിച്ചത്. പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം ചെയ്താണ് അദ്ദേഹം യാത്രയായത്.
2008 ജനുവരി 24-ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്കുശേഷം ജനുവരി 29-ന് ഉച്ച തിരിഞ്ഞ് നിര്യാതനായി. 71 വയസ്സായിരുന്നു അദ്ദേഹത്തിന്.